
കോഴിക്കോട്: (Police) എലത്തൂരിൽ ജനനേന്ദ്രിയം മുറിച്ചെന്ന ഭർത്താവിന്റെ പരാതിക്കെതിരെ ഭാര്യ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കേസിൽ കുടുക്കാൻ ലിംഗത്തിൽ സ്വയം മുറിവുണ്ടാക്കിയതാണെന്നും വർഷങ്ങളായി ഉപദ്രവം സഹിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന അക്രമത്തിന്റെ മൊബൈൽ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടിൽ ബഹളം നടക്കുന്നെന്ന് അയൽവാസികളും പൊലീസിനെ അറിയിച്ചിരുന്നു.
പൊലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ ഭർത്താവ് തനിക്കെതിരെ കള്ളപ്പരാതി നൽകുകയായിരുന്നെന്ന് ഭാര്യയും മകൾ ഉൾപ്പെടെയുള്ള ബന്ധുക്കളും പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഭർത്താവ് കഴുത്തിൽ കത്തി വെച്ച് അറുക്കുമെന്ന് ഭീഷണിപ്പെടുത്തി.
പരസ്ത്രീ ബന്ധങ്ങളും നിരന്തര ശാരീരിക ഉപദ്രവങ്ങളും ചോദ്യം ചെയ്തതും മറ്റുമാണ് പ്രകോപനത്തിന് കാരണമെന്ന് യുവതി പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയോടി. ഇതിനിടെ സഹോദരന്റെ മകന്റെ കൈക്കും കത്തി കൊണ്ട് കുത്തി. പിന്നീട് ഭർത്താവ് വീട്ടിലെ മുറിയിൽ കയറി സ്വയം ലിംഗം മുറിച്ചെന്നും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു. വർഷങ്ങളായി ഭർത്താവിന്റെ ഉപദ്രവം ഉണ്ടെന്നും പരപുരുഷൻമാരെ വീട്ടിലെത്തിച്ച് സഹകരിക്കാൻ പ്രേരിപ്പിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. വിവാഹപ്രായമായ മകളുടെ ഭാവി ഓർത്താണ് ഇതൊന്നും പുറത്തുപറയാതിരുന്നത്.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും ഇയാൾക്തെതിരെ എലത്തൂർ പൊലീസ് കേസെടുത്തിരുന്നു. ലിംഗം മുറിച്ചു മാറ്റിയെന്ന പരാതിയിൽ നിലവിൽ കേസെടുത്തിട്ടില്ല. ആശുപത്രിയിൽ ഡിസ്ചാർജായ ശേഷം ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്നും മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്.